Tuesday, April 5, 2011

അസീസ് കടപ്പുറം അട്ടിമറി വിജയം നേടും: എല്‍.ഡി.എഫ്

കാസര്‍കോട്: മണ്ഡലത്തിലെ ഐ.എന്‍.എല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറം അട്ടിമറി വിജയം നേടുമെന്ന് മുന്നണി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ വികസന മുരടിപ്പില്‍ മനം മടുത്ത വോട്ടര്‍മാര്‍ ഇത്തവണ ഒരു മാറ്റത്തിന് ആഗ്രഹിക്കുകയാണ്. മുപ്പത് വര്‍ഷത്തിലധികമായി മണ്ഡലം കുത്തകയാക്കിയ യു.ഡി.എഫ് പ്രതിനിധികളുടെ സംഭാവന കാസര്‍കോടിനെ ഏറ്റവും പിന്നോക്കമുള്ള മണ്ഡലമാക്കി എന്നതാണ്. ഇത്രയേറെ വര്‍ഷം എം.എല്‍.എയും മന്ത്രിയുമായ ഒരാള്‍ക്ക് കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നത് ഈ തെരഞ്ഞെടുപ്പിലും മുഖ്യവിഷയമായി മാറിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കക്ഷി-രാഷ്ട്രിയ ഭേദമന്യേ എല്ലാ മണ്ഡലങ്ങളിലും വികസന മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കാസര്‍കോട് പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. അയല്‍ മണ്ഡലങ്ങളായ മഞ്ചേശ്വരവും ഉദുമയും വികസന വിപ്ലവം സൃഷ്ടിച്ചപ്പോള്‍ കാസര്‍കോട് യു.ഡി.എഫിന്റെ കൊടുകാര്യസ്ഥതയില്‍ ഏറെ പിന്നിലായി.
ഈയടുത്ത് വരെ യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം നിന്നയാള്‍ ഇപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വന്നതില്‍ ലീഗുകാര്‍ രോഷാകുലരാണ്. കാസര്‍കോട് സ്ഥാനാര്‍ത്ഥിത്വം വില്‍പന നടത്തിയെന്ന മാധ്യമ വാര്‍ത്തകളോട് മുസ്ലിം ലീഗ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗിയത പ്രചരിപ്പിച്ച് ചേരിതിരിവുണ്ടാക്കി ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എന്നാല്‍ മതനിരപേക്ഷ ബോധമുള്ള വോട്ടര്‍മാര്‍ ഇത് തള്ളിക്കളയും.
കാസര്‍കോട് നഗരത്തേയും പരിസര പ്രദേശങ്ങളെയും കലാപഭൂമിയാക്കൂന്ന ഇരു വര്‍ഗിയ ശക്തികളെയും പരാജയപ്പെടുത്താന്‍ സമ്മദിദായകര്‍ ഒരുങ്ങി കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ഐ.എന്‍.എല്‍-എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറത്തിന് ലഭിക്കുന്ന സ്വീകാര്യത. പര്യടന കേന്ദ്രങ്ങളിലും കുടുംബ യോഗങ്ങളിലും ലോക്കല്‍ കണ്‍വെന്‍ഷനുകളിലും മുമ്പെങ്ങുമില്ലാത്ത ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്പില്‍ 7 മുതല്‍ 10 വരെ മണ്ഡലത്തിലെ 16 ലോക്കലുകളിലും റാലികള്‍ സംഘടിപ്പിക്കും. ഏഴിന് രാവിലെ പത്തിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുയോഗത്തില്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍, സി.പി.എം. കേന്ദ്ര കമ്മിറ്റിയോഗം പി.കരുണാകരന്‍ എം.പി, സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. ഹംസ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.വി കോമന്‍ നമ്പ്യാര്‍, കെ. ബാലകൃഷണന്‍, ബി.എ.മുഹമ്മദ്, എ.ജി. നാസര്‍, എസ്.ഉദയകുമാര്‍, എം.അനന്ദന്‍ നമ്പ്യാര്‍, മൊയ്തീന്‍കുഞ്ഞി കളനാട് എന്നിര്‍ സംബന്ധിച്ചു.

No comments:

Post a Comment